Tuesday, November 19, 2013

ഭാരതരത്‌ന : സച്ചിനെതിരെ കോടതിയിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി

ഭാരതരത്‌ന : സച്ചിനെതിരെ കോടതിയിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി
ഡല്‍ഹി : ബാറ്റിങ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന സമ്മാനിച്ചതിനെതിരെ കേസ്‌. രണ്ടു വ്യത്യസ്‌ത നടപടികളിലായി ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം കോടതിയിലും ഇല്‌ഷന്‍ കമ്മീഷനു മുന്നിലുമാണ്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്‌. മുസ്സഫര്‍പൂരിലെ ചീഫ്‌ ജുഡീഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ആദ്യ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനു നല്‍കാതെ സച്ചിനു പുരസ്‌കാരം നല്‍കിയ നടപടിയെയാണ്‌ കോടതിയില്‍ ഒരു അഭിഭാഷകന്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. ചെയ്‌ത നടപടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര കായിക മന്ത്രി ബന്‍വര്‍ ജിതേന്ദ്ര സിങ്‌, കേന്ദ്ര സ്‌പോര്‍ട്‌സ്‌ വകുപ്പ്‌ സെക്രട്ടറി എന്നിവരെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്ന ഹര്‍ജി അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ്‌ സമര്‍പ്പിച്ചത്‌. സച്ചിനു പുരസ്‌കാരം കൊടുക്കാനുള്ള തീരുമാനം വഴി ജനവികാരം വ്രണപ്പെടുത്തി എന്നാണ്‌ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്‌. പരാതിയില്‍ സച്ചിനെയും കുറ്റക്കാരന്റെ സ്ഥാനത്താണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വഞ്ചന, സമാധാനഭംഗത്തിനുള്ള ബോധപൂര്‍വ്വമായ ശ്രമം, ക്രിമിനല്‍ ഗൂഡാലോചന കുറ്റങ്ങളാണ്‌ സച്ചിനുള്‍പ്പെടെ ഉളളവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്‌. കേസ്‌ സ്വീകരിച്ച മജിസ്‌ട്രേറ്റ്‌ എസ്‌.പി. സിങ്‌ കേസ്‌ ഡിസംബര്‍ 10 ന്‌ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പരാതിക്കാരനായ അഭിഭാഷകന്‍ ഓജ ജനതാദള്‍ എംപി ശിവാനന്ദ്‌ തിവാരിയെയാണ്‌ കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സച്ചിനു ഭാരതരത്‌ന കൊടുത്തത്‌ വലിയ തമാശയാണെന്ന്‌ കഴിഞ്ഞ ദിവസം പ്രസ്‌താവന ഇറക്കിയ ആളാണ്‌ തിവാരി.

മറ്റൊരു സംഭവത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ ദേബാശിഷ്‌ ഭട്ടാചാര്യ സച്ചിന്‌ ഭാരതരത്‌ന നല്‍കാനുള്ള തീരുമാനത്തിനെതിരെ ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷനു പരാതി നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ വന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. സച്ചിന്‍ കോണ്‍ഗ്രസ്‌ നാമനിര്‍ദ്ദേശം ചെയ്‌ത്‌ രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആളാണെന്നും അദേഹത്തിന്‌ ഭാരതരത്‌ന നല്‍കി ആദരിക്കാനുള്ള തീരുമാനം ആരാധകരായ കോടിക്കണക്കിനു വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഡല്‍ഹി , രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. നവംബര്‍ 16 ന്‌ സച്ചിന്‍ 24 വര്‍ഷത്തെ വര്‍ണാഭമായ കരിയറിനു തിരശ്ശീല വീഴ്‌ത്തിയതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്രം അദേഹത്തിന്‌ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്‌. സച്ചിനൊപ്പം പ്രമുഖ ശാസ്‌ത്രജ്ഞനായ സിഎന്‍ആര്‍ റാവുവിനും പുരസ്‌കാരം നല്‍കാനാണ്‌ തീരുമാനം. എന്നാല്‍ സച്ചിനു ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം വന്നതിനു പുറമേ ധ്യാന്‍ ചന്ദിന്‌ നല്‍കാതിരുന്നതിനെ കുറ്റപ്പെടുത്തിക്കൊണ്ട്‌ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തങ്ങളുടെ പ്രമുഖ നേതാക്കന്മാര്‍ക്ക്‌ നല്‍കിയില്ലെന്ന്‌ കുറ്റപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. കായിക രംഗത്തു നിന്നും ആദ്യമായി ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന വ്യക്തിയാണ്‌ സച്ചിന്‍.

No comments:

Post a Comment